കൂട്ടക്കടവ് റഗുലേറ്റർ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും; മന്ത്രി റോഷി അഗസ്റ്റിൻ.


 ജലസേചനത്തിനും കുടിവെള്ളത്തിനും ഏറെ പ്രയോജനപ്പെടുന്ന കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി  അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിയമസഭാ സ്പീക്കർ എം.ബി രാജേഷിനൊപ്പം കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെലവേറുമെങ്കിലും പാർശ്വഭിത്തികൾ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി പൂർത്തിയാക്കുക.  പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നിർദേശം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി.

നബാർഡിന്റെ ആർ.ഐ.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി 2018 ലെ പ്രളയത്തെ തുടർന്ന് പാതി വഴിയിൽ നിലച്ചു പോയിരുന്നു. പിന്നീട് സ്പീക്കർ എം.ബി രാജേഷ്  മുൻകയ്യെടുത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് പദ്ധതി വിശദമായി ചർച്ച ചെയ്യുകയും നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ചു റഗുലേറ്റർ നിർമ്മാണവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു. 

തിരുവനന്തപുരത്ത് ഇത് സംബന്ധിച്ച് സ്പീക്കർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിക്കാമെന്ന് അറിയിക്കുകയുമുണ്ടായി. അതേ  തുടർന്നാണ് മന്ത്രി തിങ്കളാഴ്ച്ച സ്പീക്കർക്കൊപ്പം സ്ഥലം സന്ദർശിച്ചത്. 

ഷൊർണൂർ എം.എൽ.എ പി.മമ്മിക്കുട്ടി, ഇറിഗേഷൻ ചീഫ് എഞ്ചിനീയർ അലക്സ് വർഗ്ഗീസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാജി ചന്ദ്രൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ  എന്നിവരും ഒപ്പമുണ്ടായി.

നബാർഡ് സഹായത്തോടെ 50 കോടി രൂപ ചെലവിലാണ് ആനക്കര കൂടല്ലൂർ കൂട്ടകടവിൽ റഗുലേറ്റർ നിർമ്മാണം നടക്കുക. നിലവിൽ  32 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടന്നുകഴിഞ്ഞു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തികൾ. ഇതുമായി ബന്ധപ്പെട്ട് 19 കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും പൂർത്തിയായി.

ഇതിനിടെ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉണ്ടായ പ്രളയം ഈ പ്രദേശങ്ങളെ ബാധിച്ചതോടെയാണ് ഇവിടെ റഗുലേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഉണ്ടായതിനെ തുടർന്ന്  നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു. 

കുമ്പിടി കാങ്കപുഴയിൽ കുറ്റിപ്പുറത്തെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാനാവശ്യമായ നടപടികളുമായി  മുന്നോട്ട് പോകാനും സ്പീക്കറുടെ നേതൃത്വത്തിൽ ചേർന്ന യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

swale

Below Post Ad