മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം. തകര്‍ന്ന തറവാട്ടുവീടിന്‍റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കിയ ആ കൂടല്ലൂരുകാരന്‍ മലയാളി മനസ്സിന്‍റെ കടലാഴങ്ങള്‍തൊട്ട കഥയുടെ പെരുന്തച്ചനായതിന് കാലം സാക്ഷിയാണ്. ബാല്യംതൊട്ടേ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ലെന്നും മറ്റേതുദിനം പോലെയും അതും കടന്നുപോവുമെന്നുമാണ് എംടി പറയാറുള്ളത്. പക്ഷേ മലയാളത്തിന് ഇത് മഹാഘോഷദിനമാണ്.
സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന് അറിയില്ല. മനസ്സ് നിറയെ എഴുതാത്ത സാഹിത്യമുണ്ട്. അതൊരു പ്രകൃതി നിയമമായിരിക്കണം. പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകന് എഴുത്തെന്നത് സ്വന്തം അസ്തിത്വത്തിന്‍റെ തന്നെ അന്വേഷണമായിരുന്നു.
1933 ജൂലൈ 15നാണ് എംടിയുടെ ജനനം. ഇത് മലയാളത്തിന്റെ സുകൃതമായി, മലയാളിയുടെ സ്വകാര്യ അഹങ്കാരവും.
ഈ ജന്മദിനത്തിന് അദ്ദേഹം കൊച്ചിയിലാണ്. എം ടി വാസുദേവൻ നായർ തിരക്കഥയിൽ മലയാള സിനിമയിലെ മുൻനിര സംവിധായകർ ഒരുക്കിയ ഒൻപത് ചിത്രങ്ങളുടെ സമാഹാരം പ്രേക്ഷകരിലേക്ക് എത്തുന്നു.
മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ളവർ അഭിനയിച്ച ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓണം റിലീസായാണ് എത്തുക. എംടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കൊച്ചിയിൽ നടക്കും.
മനോരഥങ്ങൾ എന്ന് എംടി പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായക വേഷത്തിലെത്തിയിരിക്കുന്നത്. ‘ശിലാലിഖിത'വും പ്രിയദർശനാണ് ഒരുക്കിയിരിക്കുന്നത്. ബിജുമേനോനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. എം ടിയുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.