ചാലിശ്ശേരിയിൽ വയോധികയെ വെട്ടി പരിക്കേൽപ്പിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ.വളർത്തു പൂച്ചയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ച് മാല കവർന്നെടുക്കാൻ നടത്തിയ ശ്രമം വിഫലമായി. ചാലിശ്ശേരി മുക്കൂട്ട കമ്പനി പടി പള്ളിക്കര വീട്ടിൽ പരേതനായ ബാലൻ്റെ ഭാര്യ പുഷ്പയ്ക്ക് (67) നേരെയാണ് ആക്രമണമുണ്ടായത്.
കഴുത്തിലും തലയിലും വെട്ടേറ്റ നിലയിൽ ഇവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ചാലിശേരി പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നൗഫലിനെ (28) പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പുഷ്പ വളർത്തുന്ന പൂച്ചയെ വാങ്ങിക്കാനെന്ന വ്യാജേനയാണ് യുവാവ് വീട്ടിൽ എത്തിയത്. വീടിൻ്റെ പിറകിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നയിടത്ത് പാമ്പുണ്ടെന്നും അതിനെ തല്ലി കൊല്ലാൻ വടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു.
പുഷ്പ വടി വെട്ടിക്കൊടുക്കുകയും ചെയ്തു. ഈ വടിയും പുഷ്പയുടെ കൈയിലുണ്ടായിരുന്ന ആയുധവും കൈവശപ്പെടുത്തിയ നൗഫൽ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. ഭയന്ന് ഉറക്കെ നില വിളിച്ചതോടെ നൗഫൽ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് പുഷ്പ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.