സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ നിര്‍ദേശം. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
നിര്‍ദേശങ്ങള്‍ ഇപ്രകാരം:
കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി എന്നിവയില്‍ നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കണം.
സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷപരിപാടികളില്‍ ദേശീയപതാക ഉയര്‍ത്താവുന്നതാണ്.
വീടുകളില്‍ ദേശീയപതാക രാത്രിയില്‍ താഴ്ത്തണമെന്നില്ല.
ദേശീയപതാക ദീര്‍ഘചതുരാകൃതിയിൽ ആയിരിക്കണം. ഏതു വലുപ്പവും ആകാം. പതാകയുടെ നീളവും ഉയരവും(വീതി) തമ്മിലുളള അനുപാതം 3:2 ആയിരിക്കണം.
പതാക പ്രദര്‍ശിപ്പിക്കുന്നത് ആദരവോടെയും വ്യക്തതയോടെയുമാകണം.
കേടുപാടുളളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല.
ദേശീയപതാക തലതിരിഞ്ഞ രീതിയില്‍ ഉയര്‍ത്തരുത്.
മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്.
തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാരരൂപത്തില്‍ ഉപയോഗിക്കരുത്.
പതാക തറയിലോ നിലത്തോ വെള്ളത്തിലോ ഇടാന്‍ ഇടവരരുത്.
ദേശീയപതാകയ്ക്ക് കേടുപാടുകള്‍ ഉണ്ടായേക്കാവുന്ന ഏതെങ്കിലും വിധത്തില്‍ കെട്ടരുത്.
ദേശീയപതാകയില്‍ എഴുത്തുകള്‍ പാടില്ല.
ദേശീയപതാകയോടുള്ള അനാദരവ് പ്രതിരോധിക്കല്‍ ആക്ട് 1971, ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ ദേശീയപതാക ഉയര്‍ത്താനും ഉപയോഗിക്കാനും പ്രദര്‍ശിപ്പിക്കാനും പാടുള്ളൂ.