ആനക്കരയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു.അഞ്ചുപേർക്ക് കടിയേറ്റു. ആനക്കര അങ്ങാടിയിൽ കോഴിക്കട നടത്തുന്ന മാനു (68), മേപ്പാടം സ്വദേശി വളയംകാട്ടിൽ കുഞ്ഞൻ (60), ആനക്കര കൊരട്ടിപ്പറമ്പിൽ ബാലകൃഷ്ണൻ (80), ആനക്കരയിൽ കെട്ടിട നിർമാണ പ്രവർത്തനത്തിനുവന്ന വട്ടംകുളം കവുപ്ര മണി (43), പോട്ടുർ സ്വദേശിനി ഷിമ (41) എന്നിവർക്കാണ് കടിയേറ്റത്. വ്യാഴാഴ്ചയാണ് സംഭവം.
ആനക്കരയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് അഞ്ച് പേരെയും കടിച്ചത്. ഇവർ തൃശ്ശൂർ, തിരൂർ ആശുപത്രികളിൽ ചികിത്സതേടി. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ തെരുവുനായയാണ് കടിച്ചതെന്നും നായയുടെ ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരിക്കുന്നതായും നാട്ടുകാർ പറയുന്നു.
ആനക്കര അങ്ങാടിയിൽ മാത്രം അമ്പതിലേറെ തെരുവുനായ്ക്കളുണ്ട്. ഇവ പലപ്പോഴും പുലർച്ചെ പത്രവിതരണം നടത്തുന്നവരെ ആക്രമിക്കുന്നതും കടയുടെ ഷട്ടറിൽവെച്ച പത്രങ്ങൾ നശിപ്പിക്കുന്നതും പതിവാണ്
ജനങ്ങൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യമാണ്.നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി