കുന്നംകുളത്ത് 160 ഗ്രാം എംഡിഎംഎ യുമായി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എം ഡി എം എ എത്തിച്ചു നൽകിയ യുവാവിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങരംകുളം ആലങ്കോട് വലിയകത്ത് 31 വയസ്സുള്ള മുഹമ്മദ് അജ്മലിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന്റെ നിർദ്ദേശപ്രകാരം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ ജേഷ്ഠൻ കബീറിനെ പിടികൂടാനുണ്ട്. ഇരുവരുമാണ് എംഡിഎംഎ എത്തിച്ചുകൊടുക്കുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചങ്ങരംകുളത്തെ വീട്ടിൽ നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം അജ്മലിനെ കയ്യിൽ നിന്നും 50 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ കഴിഞ്ഞമാസമാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്
കുന്നംകുളം എസ്എച്ച്ഒ വിസി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ ഞായറാഴ്ച രാത്രി 10.30 ഓടെ പാറേമ്പാടത് വെച്ച് 60 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ കുന്നംകുളത്ത് അറസ്റ്റിലായിരുന്നു പഴഞ്ഞി കോട്ടോല്‍ തായംകുളം വീട്ടില്‍ മാമു മകന്‍ ജാഫര്‍ (25), കുന്നംകുളം കരിക്കാട് കരുമത്തില്‍ വീട്ടില്‍ ചെല്ലപ്പന്‍ മകന്‍ സുധീഷ് (22) എന്നിവരാണ് നേരെത്തെ പിടിയിലായത്.
കെ എല്‍ 54 ഇ 3809 എന്ന നമ്പറിലുള്ള ബൈക്കില്‍ കുന്നംകുളത്തേക്ക് വരികയായിരുന്നു ഇവര്‍. തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോള്‍ ഇവരുടെ കയ്യില്‍ നിന്നും 10.8 ഗ്രാം എംഡിഎംഎ പിടികൂടുകയും കൂടുതല്‍ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ജാഫര്‍ വില്‍പനക്കായി ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 150 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയുമായിരുന്നു.
വിശദമായ അന്വേഷണത്തില്‍ ഇവര്‍ക്ക് മയക്കു മരുന്ന് നല്‍കിയത് ചങ്ങരംകുളം ആലംകോട് വലിയകത്ത് അബ്ദുല്‍സലാം മകന്‍ മുഹമ്മദ് അജ്മലും ഇയാളുടെ ജേഷ്ഠനായ കബീറുമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് അജ്മലിനെയും അറസ്റ്റു ചെയ്തു.