ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദിയുടെ മുന്നേറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു.
വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു.
രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡ്. മുര്‍മുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം 4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെ എണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടിൽ പാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത് സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുര്‍മുവിന് ലഭിച്ച വോട്ടിന്‍റെ മൂല്യം 3,78,000മാണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം 1,45,600. ആദ്യ റൗണ്ടില്‍ 72.19 ശതമാനം വോട്ട് മുര്‍മുവിന് ലഭിച്ചു.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.