25 കോടിയുടെ നികുതിവെട്ടിപ്പ്: എടപ്പാൾ സ്വദേശി അറസ്റ്റിൽ


 ബിനാമി പേരുകളിൽ ജി.എസ്.ടി. രജിസ്ട്രേഷനെടുത്ത് അടയ്ക്ക ഇടപാടിന്റെ വ്യാജബില്ലുകളുണ്ടാക്കി 25 കോടിയുടെ തട്ടിപ്പുനടത്തിയ മലപ്പുറം സ്വദേശിെയ തൃശ്ശൂർ ജി.എസ്.ടി. ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ അയിലക്കാട് കൊളങ്ങരയിൽ വീട്ടിൽ ബനീഷാണ്(43) അറസ്റ്റിലായത്. കേരളത്തിൽ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റും തൃശ്ശൂരിലെ ആദ്യത്തേതുമാണ്.

നവംബർ 24-ന് തൃശ്ശൂരിലെ പഴഞ്ഞിയിൽ ജി.എസ്.ടി. വകുപ്പ് നടത്തിയ പരിശോധനയിൽ 22 കോടിയുടെ അടയ്ക്കാ ഇടപാട് തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്. ബനീഷും സംഘവും ചേർന്ന് 500 കോടിയുടെ വ്യാജ ബില്ലാണ് ഉണ്ടാക്കിയത്. ഇതുവഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജി.എസ്.ടി. െഎ.ബി. വിഭാഗം ഇന്റലിജൻസ് ഒാഫീസർ ജ്യോതിലക്ഷ്മി പറഞ്ഞു.

തട്ടിപ്പുകണ്ണിയിൽ ഇനിയും ആൾക്കാരുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ജി.എസ്.ടി. അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ കഴിഞ്ഞമാസം തട്ടിപ്പുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജോൺസൺ ചാക്കോ, സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ഫ്രാൻസിസ്, ഗോപൻ, ഉല്ലാസ്, അഞ്ജന, ഷീല, ഷക്കീല, മെറീന തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Tags

Below Post Ad