കൂറ്റനാട്: 1994-ൽ ഉദ്ഘാടനംനടന്നെങ്കിലും 28 വർഷത്തിനിടയിൽ കൂടിയാൽ രണ്ടോമൂന്നോ മാസം മാത്രമാണ് കൂറ്റനാട് ബസ് സ്റ്റാൻഡ് ശരിയായി പ്രവർത്തിച്ചിരുന്നത്. ബസ്സുടമകളുടെ നിസ്സഹകരണം, സ്റ്റാൻഡിലെ സൗകര്യക്കുറവ്, സർക്കാർ ഓഫീസുകളിലെത്തുന്നവർക്ക് കാൽ കിലോമീറ്റർ നടന്നുപോകേണ്ട സ്ഥിതി തുടങ്ങി ഇതിന് കാരണങ്ങൾ പലവിധമായിരുന്നു.
ഇക്കഴിഞ്ഞ 16-ന് സ്പീക്കർ എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരം വ്യാഴാഴ്ചമുതൽ സ്റ്റാൻഡിലേക്ക് ബസുകൾ കയറിത്തുടങ്ങി.
എല്ലാ ബസുകളും സ്റ്റാൻഡിൽനിന്നും യാത്രക്കാരെ കയറ്റുന്നതിന് പൂർണ് സഹകരണം നൽകുമെന്ന് (കെ.ബി.ടി.എ.) ബസ്സുടമകളുടെ സംഘടനാപ്രവർത്തകർ അറിയിച്ചു.
എന്നാൽ, പ്രശ്നങ്ങളിനിയുമുണ്ട്. നാഗലശ്ശേരി ഹൈസ്‌കൂൾ, സ്വകാര്യ വിദ്യാലയങ്ങൾ, വട്ടേനാട്, മേഴത്തൂർ, പെരിങ്ങോട് ഹയർസെക്കൻഡറി സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഭൂരിഭാഗം വിദ്യാർഥികളും കൂറ്റനാട് പട്ടണത്തിലൂടെ വന്നുപോകുന്നവരാണ്. ശൗചാലയം, കുടിവെള്ളസൗകര്യം, സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം തുടങ്ങിയവയെല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, പഞ്ചായത്ത് സ്റ്റാൻഡ് കെട്ടിടത്തിൽ യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.