പട്ടാമ്പി: പോലീസ് ചമഞ്ഞ് 20 വയസ്സുള്ള പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ കണ്ടെത്താനായില്ല. വല്ലപ്പുഴ കൊപ്പം സ്വദേശികളായ യുവാക്കളാണ് ഇനി പിടിയിലാവാനുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലുൾപ്പെട്ട അഞ്ചംഗസംഘത്തിലെ മൂന്നുപേരെ തൃത്താലപോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പട്ടാമ്പിയിലെ സ്വകാര്യലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് അഞ്ചംഗസംഘം പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനശ്രമം നടത്തിയത്. പെൺകുട്ടിയിൽനിന്ന് ഇവർ പണവും ആവശ്യപ്പെട്ടു.
പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂർ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. വല്ലപ്പുഴ സ്വദേശി പുതുവീട്ടിൽ അബ്ദുൾ വഹാബ് (31), ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി കൊല്ലത്ത് വീട്ടിൽ സജു കെ.സമദ് (35), തൃശ്ശൂർ പാഞ്ഞാൾസ്വദേശി പൈവളപ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (27) എന്നിവരാണ് പിടിയിലായത്. മറ്റുരണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ് അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി ആൺ സുഹൃത്തിനൊപ്പം മേയ് രണ്ടിനാണ് പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ തമാസത്തിനെത്തിയത്. മേയ് നാലിനാണ് കേസ്സിനാസ്പദമായ സംഭവം. ഇവർ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ താമസിച്ച അഞ്ചുപേരടങ്ങുന്ന സംഘം പോലീസാണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം അവശ്യപ്പെട്ടെന്ന് പോലീസ് പറയുന്നു.
വഴങ്ങാതിരുന്നതോടെ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കയും മാനഭംഗപ്പെടുത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിക്കയും ചെയ്‌തെന്നുമാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം ലോഡ്‌ജിലെത്താനുള്ള സാഹചര്യമടക്കം അന്വേഷണ വിധേയമാക്കുന്നുണ്ട്.