കൂറ്റനാട് ബസ് സ്റ്റാൻഡിനുസമീപം വഴിതെറ്റിവന്ന കാറിൽ രണ്ട് ബൈക്കുകളിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മലപ്പുറംസ്വദേശികളെ കൊച്ചി എയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർ പെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്‌സ്റ്റാൻഡ് കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട് വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു.
എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക് തിരിയാൻ നിർദേശം ലഭിച്ചു. വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്‌സിയിലുണ്ടായിരുന്ന കോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും (37) മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു.
എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽ ചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സം മുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.