ദോഹ: ആറാം ലോകകിരീടം തേടി കാൽപന്തുകളിയിലെ കാല്പനിക വസന്തം ബ്രസീൽ ഖത്തറിന്റെ മണ്ണിൽ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ജിയിൽ സെർബിയയാണ് കാനറികളുടെ എതിരാളികൾ.
ടിറ്റെ എന്ന ഹെഡ്മാസ്റ്ററുടെ ശിക്ഷണത്തിൽ മുന്നേറ്റത്തിൽ നെയ്മർ മുതൽ ക്രോസ്ബാറിന് കീഴിൽ അലിസൺ ബെക്കർവരെ ഓരോപൊസിഷനിലും പകരക്കാരുടെ ബെഞ്ചിലും ഏറ്റവും മികച്ചവർ അണിനിരക്കുന്ന ബ്രസീൽ ഏഷ്യാവൻകരയിൽ ഒരിക്കൽ കൂടി ലോകകിരീടം ഉയർത്താമെന്ന പ്രതീക്ഷയിലാണ്.
ലാറ്റിനമേരിക്കയിൽ നിന്ന് ഇത്തവണ ആദ്യമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച നിലവിലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരാണ് നെയ്മറും സംഘവും.നെയ്മറിനേയും ഡാനി ആൽവസിനേയും തിയാഗോ സിൽവയേയും ജീസസിനേയും പോലുള്ള പരിചയ സമ്പന്നർക്കൊപ്പം യുവരക്തത്തിലും വിശ്വാസം അർപ്പിച്ചാണ് ടിറ്റെ ലോകകപ്പിന് ടീമിനെ ഒരുക്കിയത്.
26 അംഗ ടീമിലെ 16 പേരുടേയും ആദ്യ ലോകകപ്പാണ് ഇത്. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, റോഡ്രിഗോ, എഡർ മിലിറ്റോ, ബ്രൂണോ ഗുയിമാറസ്, അന്റണി തുടങ്ങി യൂറോപ്യൻ ക്ലബുകളിലെ യുവ സെൻസഷനുകളേയെല്ലാം ടിറ്റെ ഖത്തറിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
സെർബിയ ചെറിയ മീനല്ല
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ മലർത്തിയടിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖത്തറിലേക്ക് ടിക്കറ്റെടുത്തവരാണ് സെർബിയക്കാർ. അയാക്സ് താരമായ ക്യാപ്ടൻ സുഡാൻ ടാഡിച്ചും ഫുൾഹാമിന്റെ അലക്സാണ്ടർ മിട്രോവിച്ചുമെല്ലാം അണിനിരക്കുന്ന സെർബിയ ഏതുവമ്പൻമാരെയും വീഴ്ത്താൻ കെല്പുള്ളവരാണ് സൗദി അറേബ്യൻ സംഘത്തിന് മുന്നിൽ അർജന്റീന കൂപ്പുകുത്തിയത് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന പാഠമാണ് അയൽക്കാരായ ബ്രസീലിന് നൽകുന്നത്.
ഫിഫ റാങ്കിംഗ്
ബ്രസീൽ -1
സെർബിയ -21
മുൻതൂക്കം ബ്രസീലിന്
നേർക്കുനേർ പോരാട്ടങ്ങളിൽ ബ്രസീലിന് തന്നെയാണ് മുൻതൂക്കം. ഇതുവരെ മുഖാമുഖം വന്നിട്ടുള്ള രണ്ട് മത്‌സരങ്ങളിലും ബ്രസീൽ ജയിച്ചു. കഴിഞ്ഞ ലോകകപ്പിലും പ്രാഥമിക റൗണ്ടിൽ ഇരുടീമും ഒരുമിച്ചായിരുന്നു. അന്ന് 2-0ത്തിനായിരുന്നു ബ്രസീലിന്റെ ജയം.22-ാം ലോകകപ്പിനാണ് ബ്രസീൽ വരുന്നത്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ഒരേഒരു ടീം ബ്രസീലാണ്.5- ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യവും ബ്രസീൽ തന്നെ. 5 തവണ (1958,1962,1970, 1994, 2002). ഇതിന് മുമ്പ് ഏഷ്യ വേദിയായ ഒരേഒരു ലോകകപ്പിലും (2002, ജപ്പാൻ-കൊറിയ) ബ്രസീലായിരുന്നു ചാമ്പ്യൻമാർ. അതിന് ശേഷം ലോകകപ്പ് ഫൈനലിലെത്താൻ ബ്രസീലിനായിട്ടില്ല.15- ലോകകപ്പിൽ അവസാനം കളിച്ച15 ഗ്രൂപ്പ് മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല.