കല്യാണ വീട് ലക്ഷ്യമാക്കി ആളുകൾ പരന്നൊഴുകുകയാണ്. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാം.
ആ തിരക്കിനിടയിലും തലങ്ങും വിലങ്ങും ചെവി തുരക്കുന്ന ഹോണടിയോടെ അലക്ഷ്യമായി ബൈക്കിൽ കുതിക്കുന്ന freekenz.പന്തലിന്റെ കവാടത്തിനോട് ചേർന്ന് വരൻ ഫിറോസും ഉപ്പ സലിം ഹാജിയും അതിഥികളെ സസന്തോഷം സ്വീകരിച്ച് ഭക്ഷണപ്പുരയിലേക്ക് അയക്കുന്നു.
മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും കബ്‌സയും തുടങ്ങി പല പല വിഭവങ്ങളോട് കൂടിയ ഒരു വമ്പൻ സദ്യ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സ്റ്റീൽ ബിസിനെസ്സ് നടത്തുന്ന സലീം ഹാജിയുടെ വീട്ടിലെ കല്യാണമല്ലേ… ഒന്നിനും ഒരു കുറവുമുണ്ടാവരുതെന്ന് ഹാജിക്ക് നല്ല നിർബസമുണ്ടായിരുന്നു.
അക്കരത്തെങ്ങിലെ ഗൾഫുകാരൻ നസീറിന്റെ മൂത്ത മകളാണ് ഫിറോസിന്റെ നവവധു. തറവാട്ടിലെ ആദ്യ കല്യാണത്തിന്റെ എല്ലാ ആഢംഭരവും നിറഞ്ഞ ചടങ്ങ്. എടുക്കാവുന്നതിലേറെ പൊന്നും പുടവയുമായി മണവാട്ടി നിഷാ ഫാത്തിമ. ആഘോഷത്തിമിർപ്പുകളുടെ ആനന്ദലഹരിയിൽ ആ മംഗലം പൊടിപൊടിച്ചു.
കല്ല്യാണ ചടങ്ങുകളെല്ലാം കഴിഞ്ഞ് പെണ്ണുമായി വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. വളരെ മംഗളമായും ഭംഗിയായും കല്ല്യാണം ആദ്യാവസാനം വരെ നടത്താൻ കഴിഞ്ഞതിൽ സലീം ഹാജിയും കുടുംബവും ഏറെ സന്തോഷിച്ചു.
ഒരു ചെറിയ പാകപ്പിഴ പോലും വരുത്താതെ കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്‌ത സുഹൃത്തുക്കളെ ഫിറോസ് പ്രത്യകം അഭിനന്ദനങ്ങൾ അറിയിച്ചു.നാട്ടിലെ പൊതു പ്രവർത്തനങ്ങളിലും സാമൂഹ്യ സേവനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നത് കൊണ്ട് തന്നെ പുതിയാപ്പിള ഫിറോസിന് ഒരു വലിയ സൗഹൃദവലയം ഉണ്ടായിരുന്നു.
എല്ലാ നാട്ടിലെയും പോലെ കല്യാണ റാഗിങ്ങുകളും, പാര പണിയലുകളുമെല്ലാം ചേലത്തൂരിലും ചെറുപ്പക്കാർക്കിടയിലും ഒരു വിനോദമായിരുന്നു. അത് കൊണ്ട് തന്നെ സുഹൃത്തുക്കളിൽ നിന്നും വല്ല കുസൃതികളോ മറ്റോ ഉണ്ടാകുമെന്ന് ഫിറോസിന് ഒരു മുൻധാരണയുണ്ടായിരുന്നു.
എന്നാൽ അത് പോലോത്ത ഒരു അലമ്പുക നടത്തി ബുദ്ധിമുട്ടിക്കാത്ത തന്റെ സുഹൃത്തുക്കളെ ഓർത്തപ്പോൾ ഫിറോസിന് അഭിമാനം തോന്നി.
നാഴികകൾ ഇഴഞ്ഞു നീങ്ങി, ഒരു ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണത്തിന് വധൂവരന്മാരുടെ മെയ്യും മനസ്സും ദാഹിച്ചിരിക്കുന്നു.
മുല്ലപ്പൂവിന്റെ ഗന്ധം പരത്തി മൈലാഞ്ചി കൈകളിൽ മുഖം പൂഴ്‌ത്തി കട്ടിലിന്റെ ഒരറ്റത്തിരിക്കുന്ന മണവാട്ടി. കാലങ്ങളായി കിനാവ് കണ്ടിരുന്ന ജീവിതത്തിലെ അസുലഭ മുഹൂർത്തം വന്നു .
കല്ല്യാണ ദിവസത്തെ ഉറക്കക്കുറവും ക്ഷീണവും കൊണ്ട് തന്നെ വീട്ടുകാരെല്ലാം നേരത്തെ ഉറക്കം പിടിച്ചിരുന്നു. കല്ല്യാണം കഴിഞ്ഞ വീടിന്റെ ചിട്ടയില്ലായ്‌മ പലരെയും പലയിടത്തായി കിടത്തി.
ഹാളിൽ കിടന്നിരുന്ന സലീം ഹാജി നല്ല ഉറക്കമായിരിക്കുന്നു. പെട്ടെന്നൊരു അലർച്ച… അത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടപ്പോഴേക്കും പരിഭ്രാന്തനായി ഹാജി ഉണർന്നു. “ഫിറോസ് മോന്റെ മുറീന്നല്ലേ അത്”….. എന്താ മോനെ എന്താ…” എന്ന് ഉറക്കെ വിളിച്ച് കൊണ്ട് ഹാജി മുകളിലേക്കോടി… വീട് മുഴുവൻ ഉണർന്നു.
പൂട്ടിക്കിടക്കുന്ന വാതിലിന് മുമ്പിൽ നിന്ന് ഹാജിയും കുടുംബവും അലറി വിളിച്ചു… ഉത്തരമില്ല… സർവ്വ ശക്തിയുമെടുത്ത് വാതിൽ ചവിട്ടി പൊളിച്ചു. അകത്ത് കണ്ട കാഴ്ച്ച ഭയാനകമായിരുന്നു.
പുകപടലം കൊണ്ട് നിറഞ്ഞ മുറി, എയർ ഹോളിന് ഉള്ളിലൂടെ കട്ടിലിലേക്ക് ശക്തിയായി ചീറ്റിക്കൊണ്ടിരിക്കുന്ന വെള്ളം,
മുറിയും കവിഞ്ഞു ബാത്ത് റൂമിലേക്കൊഴുകുന്ന വെള്ളത്തിൽ ചലനമില്ലാതെ കിടക്കുന്ന ദമ്പതികൾ…. ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ ചവിട്ടിയവരെല്ലാം ഷോക്കേറ്റ് തെറിച്ചു വീഴുന്നു….
ആ വീട്ടിൽ കൂട്ട നിലവിളി ഉയർന്നു. നാടും നാട്ടുകാരും ആ വീട്ടിലേക്ക് ഓടിക്കൊണ്ടിരുന്നു. കല്ല്യാണ വീട് ഒന്ന് ഇരുട്ടിയപ്പോഴേക്കും ദുരന്ത വീടായി മാറിക്കഴിഞ്ഞു.
നേരം വെളുത്തപ്പോഴേക്കും ആശുപത്രിക്ക് മുന്നിൽ ചേലത്തൂർ ഗ്രാമവും, അക്കരത്തെങ്ങ് നിവാസികളും പാഞ്ഞെത്തിയിരുന്നു. എല്ലാവരും ദുരന്ത വാർത്തയറിഞ്ഞു വിറങ്ങലിച്ച് നിൽക്കുകയാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ നൂൽപാലത്തിൽ അള്ളിപ്പിടിച്ച് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഇണക്കിളികളുടെ വിവരങ്ങൾ സശ്രദ്ധം അവർ ശ്രവിച്ചു കൊണ്ടിരുന്നു.
നവദമ്പതികൾക്ക് നേരെ നടന്ന കല്ല്യാണ റാഗിംങ്ങുകാരുടെ ക്രൂരവിനോദത്തിന്റെ കഥ നാടെങ്ങും ഉൾക്കിടിലത്തോടെയാണ് ശ്രവിച്ചത്. തോട്ടം നനക്കുന്ന പൈപ്പ് എയർ ഹോളിന് ഉള്ളിലൂടെ അകത്തേക്ക് തിരുകി പമ്പ് സെറ്റ് ഓണ്‍ ചെയ്തതാണത്രേ…
രണ്ടിഞ്ച് പൈപ്പിനുള്ളിലൂടെ ബെഡിലേക്ക് ശക്‌തിയായി പ്രവഹിച്ച വെള്ളം നിമിഷ നേരം കൊണ്ട് മുറിയാകെ പരന്നൊഴുകി. മണിയറയിലെ അലങ്കാര ബൾബുകൾ പൊട്ടിച്ചിതറി, ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ മുഴുവൻ വൈദ്യുതി പ്രവഹിച്ചു.ഷോക്കേറ്റ നവ ദമ്പതികൾ തെറിച്ചു വീണു. മുറി മുഴുവനും വ്യാപിച്ച വൈദ്യുത തരംഗങ്ങൾക്കിടയിൽ നിഷ്‌കളങ്കരായ രണ്ട് ജീവനുകൾ പിടഞ്ഞു.
പണി കൊടുത്തവർക്ക് പോലും തിരിച്ചു പിടിക്കാൻ കഴിയാത്ത രൂപത്തിൽ കൈവിട്ടു പോയിരുന്നു..
നാടെങ്ങും കല്ല്യാണ റാഗിങ്ങുകാരുടെ ചെയ്തികൾക്കെതിരെ ജനരോഷമിരമ്പി. കൃത്യത്തിൽ പങ്കെടുത്ത നാലഞ്ച് പേരിൽ നിയമത്തിന്റെ വിലങ്ങ് വീണു. പ്രതികൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി. പക്ഷെ ഇതൊന്നും ആ രണ്ട് കുടുംബങ്ങളുടെ നിലവിളികൾക്ക് പരിഹാരമായിരുന്നില്ല.
ചേലത്തൂർ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പരന്നു. പുതുമണവാളൻ യാത്രയായിരിക്കുന്നു. ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നാട്ടിലെ സുപരിചിതനും പ്രിയങ്കരനുമായ ഫിറോസിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കിക്കളഞ്ഞു.
തന്റെ പ്രിയതമയുമായി ഒരു ദിനം പോലും പങ്കുവെക്കാൻ കഴിയാതെ വിധിക്ക് മുമ്പിൽ കീഴടങ്ങിയ അവനെയോർത്ത് ജനം വിതുമ്പി. ചേതനയറ്റ ഫിറോസിന്റെ മൃതദേഹത്തിന് മുമ്പിൽ ആ നാട് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
പുതിയാപ്പിളയുടെ മയ്യിത്ത് ഒരു നോക്ക് കാണാൻ ജനം തിക്കും തിരക്കും കൂട്ടി. മണിയറയിൽ ഒരന്തിയുറങ്ങാൻ പോലും വിധിയില്ലാത്ത അവനെ ശോകമൂകമായ അന്തരീക്ഷത്തിൽ പതിയെ മണ്ണറ ഏറ്റുവാങ്ങി. ആ ദുരന്തം കഴിഞ്ഞ് ഇപ്പോൾ ഒരാണ്ട് പിന്നിട്ടിരിക്കുന്നു.
കാലം നീട്ടിക്കൊണ്ട് പോയ അവളുടെ ആയുസ്സിനും കുരുക്ക് വീണിരിക്കുന്നു. അബോധാവസ്ഥയിൽ കിടന്ന ആ ശരീരത്തിൽ നിന്നും ജീവൻ ഇറങ്ങിപ്പോയത് ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടായിരിക്കാം, അത്രക്ക് ദയനീയമായിരുന്നു ആ കിടപ്പ്
മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് മുറ്റത്ത് നിന്നും മെയിൻ റോഡിലേക്ക് കടന്നു. വീടിനുള്ളിൽ നിന്നും ചെറിയ ചെറിയ തേങ്ങലുകൾ കേൾക്കാമായിരുന്നു. മകളുടെ വിയോഗത്തിൽ വലിയൊരു വിഷമമൊന്നും നസീറിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. ദുരന്ത ദിവസം മുതൽ ഇന്നലെ വരെ അയാളും കുടുംബവും അനുഭവിച്ച വേദനകളേക്കാൾ വലുതല്ല ഇന്നവളുടെ മരണം.
മകളുടെ ജീവൻ തിരിച്ചു കിട്ടാൻ സർവ്വ സമ്പാധ്യവും ചിലവഴിച്ച ആ വാപ്പ വിധിയോട് പൊരുത്തപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന്റെ വശം ചേർന്ന് മൂകനായി അയാൾ ഇരുന്നു.
ആംബുലൻസ് ചേലത്തൂർ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു.
മകളെ ചേലത്തൂർ ഖബ്‌റിസ്ഥാനിൽ തന്നെ മറവ് ചെയ്യണമെന്ന് അയാൾക്ക് നിര്ബന്ധമുണ്ടായിരുന്നു.
സ്വന്തം നാട്ടിലെ ഖബർസ്ഥാനിനേക്കാൾ അവൾക്ക് അനുയോജ്യം ചേലത്തൂർ ആയിരിക്കും എന്ന് അയാൾ വിശ്വസിച്ചു. മണിയറയിൽ ഒരുമിക്കാൻ വിധിയില്ലാതെ പോയ ദമ്പതിമാർക്ക് മണ്ണറയെങ്കിലും ഒരുമിച്ചായില്ലെങ്കിൽ അത് അവരോട് ചെയ്യുന്ന ക്രൂരതയായിട്ട് അയാൾക്ക് തോന്നി.
ചേലത്തൂർ ഖബറിസ്ഥാനിലെ ഒരറ്റത്ത് ഏകനായി കിടന്ന ഫിറോസിന്റെ ഖബറിടത്തിനോട് ചേർന്നൊരുക്കിയ മണ്ണറയിലേക്ക് അവളുടെ ദേഹവും വെക്കപ്പെട്ടു. ശിലയിൽ കൊത്തിയെടുത്ത മീസാൻ കല്ലിൽ ആ പേരും എഴുതപ്പെട്ടു “നിഷാ ഫാത്തിമ”.
അന്ന് ഒരു കല്ല്യാണ റാഗിങ്ങുകാരുടെയും അലങ്കോലങ്ങളില്ലാത്ത ഇരുട്ടറയിൽ അവർ അവരുടെ ആദ്യ രാത്രി പങ്കിട്ടു.
കല്ല്യാണ റാഗിങ്ങുകാരുടെ കഥ പറയുന്ന രണ്ട് മീസാൻ കല്ലുകൾ ചേലത്തൂർ പള്ളിക്കാട്ടിൽ ആർക്കും കാണാവുന്ന തരത്തിൽ ഇന്നും തല ഉയർത്തി നിൽക്കുന്നു*
“തമാശകൾ ആവാം.. പക്ഷെ പിന്നീടെന്ത് എന്താവും എന്ന ഉത്തമ ബോധ്യത്തോടെയാവട്ടെ എല്ലാം”
കല്ല്യാണ റാഗിങ്ങുകാരുടെ കഥ പറയുന്ന രണ്ട് മീസാൻ കല്ലുകൾ ചേലത്തൂർ പള്ളിക്കാട്ടിൽ ആർക്കും കാണാവുന്ന തരത്തിൽ ഇന്നും തല ഉയർത്തി നിൽക്കുന്നു..
വെബ് ഡെസ്ക് - കെ ന്യൂസ്