മിഠായിയല്ല, സ്‌കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടത് ഇ-സിഗരറ്റ്! തൃശ്ശൂരിൽ പിടിച്ചത് വൻശേഖരം


 

തൃശ്ശൂർ: നഗരത്തിലെ രണ്ട് കടകളിൽനിന്നായി ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാൻഡിലെ ടൂൾസ് ടാറ്റു സെന്റർ എന്നിവിടങ്ങളിൽനിന്നാണ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. 

തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

നഗരത്തിലെ സ്കൂൾ വിദ്യാർഥിയിൽനിന്ന് രക്ഷിതാക്കൾ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. 

രക്ഷിതാക്കൾ വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗിൽനിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തിൽ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു.

 നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കൾ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കടകളിൽനിന്നായി ഇ-സിഗരറ്റിന്റെ വൻശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന. ഇന്ത്യയിൽ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 

ഇ-സിഗരറ്റ് ഒരുതവണ ഉപയോഗിച്ചാൽ കുട്ടികൾ ഇതിന് അടിമപ്പെടുമെന്ന് ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

Below Post Ad