കൊച്ചി: എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർ ആശുപത്രിയിൽ ചികിത്സ തേടി.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒമ്പതും പിന്നീട് പതിനേഴും ആയി ഉയർന്നു.
ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റ ഒമ്പതുപേർ കുന്നുകര എം.ഇ.എസ് കോളജ് വിദ്യാർഥികളാണ്.
ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യ പ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന.
മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു