കരിപ്പൂർ : ഇന്നലെ രാത്രിയും ഇന്ന് അതിരാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒന്നേ കാൽ കോടി രൂപ വില മതിക്കുന്ന 2.2 കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ അലൈനിൽ നിന്നുo വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകൾ പിടികൂടി.
ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജിൽ(33) നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം നിഷാജിന്റെയും ഷർഫുദീനിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.
കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസറഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം അബൂബേക്കർ അബ്ദുള്ള മകൻ മുഹമ്മദ് അഷറഫ് (29) കൊണ്ടുവന്ന ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങുളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി.
അതിന്റെ അടിസ്ഥാനത്തിൽ 998 ഗ്രാം തൂക്കമുള്ള ഈ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു . അവയിൽ നിന്നും അതിലടങ്ങിയ സ്വർണം ഒരു സ്വർണപണിക്കാരന്റെ സഹായത്തോടെ പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്.
ഈ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റoസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ റഫീഖ് ഹസൻ, സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെ. കെ., പ്രകാശ് ഉണ്ണികൃഷ്ണൻ, ഫിലിപ്പ് ജോസഫ്, സ്വപ്ന വി. എം. ഇൻസ്‌പെക്ടർമാരായ കില്ലി സന്ദീപ്, നവീൻ കുമാർ, ഇ .രവികുമാർ , ഹെഡ് ഹവാൽദാർമാരായ കെ. സെൽവം, എലിസബത്ത് ഷീബ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്