പൂർവ്വവിദ്യാർഥി സംഗമത്തില്‍ കണ്ടുമുട്ടി സൗഹൃദത്തിലായി ; വിവാഹം ഉറപ്പിച്ചതോടെ യുവാവിന്റെ വീട്ടിൽ കയറി യുവതി തൂങ്ങിമരിച്ചു

 


തിരുവനന്തപുരം: പൂന്തുറയിൽ യുവതി ആൺ സുഹൃത്തിന്റെ വീട്ടിൽക്കയറി ജീവനൊടുക്കിയത് നാടകീയ സംഭവങ്ങൾക്കുശേഷം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സന്ധ്യ(38)യാണ് ആൺസുഹൃത്തായ അരുൺ വി.നായരുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറിലാണ് അരുൺ വി. നായർ വാടകയ്ക്ക് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സന്ധ്യ ഇവിടേക്കെത്തിയത്. അരുണോ ഇയാളുടെ മാതാപിതാക്കളോ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അരുണിന്റെ അമ്മയുടെ ജ്യേഷ്ഠസഹോദരി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.

വീട്ടിലെത്തിയ സന്ധ്യ നേരേ കിടപ്പുമുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു. അരുണിന്റെ വല്യമ്മ യുവതിയെ തടയാൻശ്രമിച്ചെങ്കിലും ഇവരെ തറയിൽ തള്ളിയിട്ടാണ് യുവതി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടത്. ഇതോടെ വീട്ടിലുണ്ടായിരുന്ന വല്യമ്മ ബഹളംവെച്ച് സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി വാതിൽ തകർത്ത് മുറിക്കുള്ളിൽ പ്രവേശിച്ചെങ്കിലും യുവതിയെ മരിച്ചനിലയിലാണ് കണ്ടെത്തിയത്.

അരുണും സന്ധ്യയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനിടെ ഇരുവരും വീണ്ടും കണ്ടുമുട്ടി സൗഹൃദത്തിലായി. ഈ സൗഹൃദം വളർന്നു. അരുണിനായി സന്ധ്യ പലരിൽനിന്നും പണം കടംവാങ്ങി നൽകിയതായും ബന്ധുക്കൾ പറയുന്നുണ്ട്

അവിവാഹിതനായ അരുൺ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് സന്ധ്യയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. അരുണിന്റെ വിവാഹക്കാര്യം അറിഞ്ഞതിന് പിന്നാലെ ഇതേച്ചൊല്ലി സന്ധ്യ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം മണക്കാട് ഭാഗത്തുവെച്ച് ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കാറിലെത്തിയ അരുണിനെ തടഞ്ഞുനിർത്തിയ സന്ധ്യ, ഡോർ തുറന്ന് കാറിൽ കയറുകയും സീറ്റുകൾ കുത്തിക്കീറുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിച്ച അരുണിന് ഇടതുകൈയ്ക്ക് കുത്തേറ്റു. അടിപിടിക്കിടെ സന്ധ്യക്കും പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ യുവതി ആൺസുഹൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കിയത്.


സന്ധ്യ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. നിലവിൽ ആത്മഹത്യചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Below Post Ad