പട്ടാമ്പി: പ്രസിദ്ധമായ ഞാങ്ങാട്ടിരി മാട്ടായ ഉറൂസ് പരിസമാപ്തിയിലേക്ക്. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും സൂഫിവര്യനുമായിരുന്ന ശൈഖ് മുഹമ്മദ് മുഹ്'യിദ്ദീൻ ബുഖാരിയുടെ 42-ാം ആണ്ട് നേർച്ചയും 50-ാം അജ്മീർ ഉറൂസുമാണ് ഞാങ്ങാട്ടിരി മാട്ടായ ജലാലിയ്യ മസ്ജിദ് & ബുഖാരി ദർഗ്ഗാ ശരീഫ് അങ്കണത്തിൽ നവം.15 മുതൽ നടന്നു വരുന്നത്.
41 നാൾ നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറക്കിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഡിസം.23, 24 തീയതികളിൽ രാത്രി 8ന് യഥാക്രമം ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരും, മുസ്തഫ ഹുദവി ആക്കോടും മതപ്രഭാഷണം നടത്തും.
25ന് ബുധനാഴ്ച മൗലീദ് പാരായണം, ബുർദ മജ്ലിസ്, അജ്മീർ ഉറൂസിൻ്റെ കൊടികയറ്റം, അജ്മീർ മൗലീദ് പാരായണം, സമൂഹ സിയാറത്ത്, അന്നദാനം എന്നിവ നടക്കും.
രാത്രി 8ന് ചേരുന്ന സമാപന പൊതു സമ്മേളനം സയ്യിദ് മഅ്‌റൗഫ് മദനി അൽ ജിഫ്രി കല്ലടിക്കോട് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹാജി പി.പി അഹമ്മദ് ജലാലുദ്ദീൻ അധ്യക്ഷത വഹിക്കും.
26ന് വ്യാഴാഴ്ച രാവിലെ ഖത്തം ദു:ആ സിയാറത്ത്, ഭക്ഷണ കിറ്റ് വിതരണം എന്നിവയോടെ ഉറൂസ് സമാപിക്കുമെന്ന് ഭാരവാഹികളായ ടി.വി ബഷീർ മൗലവി, മുനീർ അഹ്‌സനി, കെ.ടി റിയാസ്, എം.സൈദ്, ടി.മുഹമ്മദ്, മഹ്‌മ്മൂദ് ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.