കുന്തിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

 


പട്ടാമ്പി : മൂന്ന് ദിവസം മുമ്പ് കുന്തിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വല്ലപ്പുഴ കയിലിയാട് കൂരിയാട്ട് പറമ്പ് മുരളീധരൻ്റെയും ബിന്ദുവിൻ്റെയും മകൻ മുബിൻ്റെ മൃതദേഹം അപകട സ്ഥലത്തു നിന്നും ഏതാണ്ട് 15 കിലോമീറ്റർ അകലെ ചക്കര കുളമ്പ് നിന്ന് കണ്ടു കിട്ടി. 

ഓട്ടോ ഡ്രൈവറാണ്. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

ഞായറാഴ്ച വൈകുന്നേരം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കളായ ഒമ്പതംഗ സംഘത്തോടൊപ്പം കുമരംപുത്തൂർ കുരുത്തിച്ചാലിൽ എത്തിയതായിരുന്നു.

അട്ടപ്പാടി മലനിരകളിൽ നിന്ന് അതിവേഗം ഒഴുകിയെത്തുന്ന മഴ വെള്ളം കുരുത്തിച്ചാലിൽ നിരവധി ജീവനെടുത്തിട്ടുണ്ട്. വെള്ളത്തിൽ വഴുക്കി വീണ മുബീനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.

മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ സേന, പാലക്കാട് നിന്നുള്ള സ്‌കൂബ ടീം, പൊലീസ്, റവന്യു, സന്നദ്ധസംഘടന പ്രവര്‍ത്തകരും നാട്ടുകാരും നാലുനാളാണ് തിരച്ചില്‍ നടത്തിയത്. 

സുരക്ഷാ സംവിധാനങ്ങളേതുമില്ലാത്ത കുരുത്തിച്ചാലിൽ ഇതിനോടകം 14 പേരുടെ ജീവനാണ് പൊലിഞ്ഞത്.


Tags

Below Post Ad