ഷൊർണൂരിൽ എംഡിഎംഎ വേട്ട; പട്ടാമ്പി സ്വദേശിയായ യുവാവും യുവതിയും അറസ്റ്റിൽ

 



 



ഷൊർണൂർ : സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. ഷൊർണൂർ എസ്.എം.പി ജംഗ്ഷന് സമീപത്തെ ഹൈമ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ എംഡിഎംഎ (MDMA) കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെയും യുവതിയെയും ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു.


പട്ടാമ്പി ഓങ്ങല്ലൂർ കുണ്ടൂർക്കര കാരക്കാട് ഹിലാൽ നഗർ ചുള്ളിയിൽ വീട്ടിൽ മുഹമ്മദ് ആഷിക് (26), പാലക്കാട് പുതുപ്പരിയാരം കാവിൽപാട് ലക്ഷ്മി നഗർ പാറക്കൽ വീട്ടിൽ ഷാജിറ (31)എന്നിവരാണ് അറസ്റ്റിലായത്. 


ഇന്ന് (ജൂൺ 28) പുലർച്ചെ 3.10 ഓടെ ചുടുവാലത്തൂരിലെ ഹൈമ ലോഡ്ജിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്ന് മൊത്തം 17.060 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതിൽ മുഹമ്മദ് ആഷിക്കിൽ നിന്ന് 14.670 ഗ്രാം എംഡിഎംഎയും ഷാജിറയിൽ നിന്ന് 2.390 ഗ്രാം എംഡിഎംഎയുമാണ് കണ്ടെത്തിയത്.


പിടിച്ചെടുത്ത ലഹരിമരുന്ന് വാണിജ്യാടിസ്ഥാനത്തിൽ (Commercial Quantity) വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്ന് പോലീസ് അറിയിച്ചു.


സംഭവത്തിൽ പ്രതികൾക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഷൊർണൂർ പോലീസ് കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയ മൊത്തക്കച്ചവടക്കാരെയും മറ്റ് ബന്ധപ്പെട്ടവരെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.



Below Post Ad