മലപ്പുറം ജില്ലയിലെ റെയിൽവേ വികസനം, ട്രെയിനുകളുടെ സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങളിൽ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചിട്ടുള്ള വികസന പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും സതേൺ റെയിൽവേ ജനറൽ മാനേജർ വിളിച്ചുകൂട്ടിയ പാലക്കാട് ഡിവിഷന് കീഴിലെ എം.പി മാരുടെ യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ സംബന്ധിച്ച് റെയിൽവേ നൽകുന്ന മറുപടികളിൽ പിന്നീട് നടപടികൾ സ്വീകരിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു, അനുമതി ലഭിച്ച പല പദ്ധതികളും ആരംഭിക്കുന്നത് സബന്ധിച്ച് വർഷങ്ങളായി ഒരേ രൂപത്തിലുള്ള മറുപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കെട്ടിടം നിർമാണം, കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകളിലെ ലിഫ്റ്റ് സൗകര്യം, പള്ളിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തൽ, വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം നവീകരണം, പ്ലാറ്റ് ഫോം ഷെൽട്ടർ നിർമാണം തുടങ്ങിയ പ്രവൃത്തികൾ ഉദാഹരണമായി യോഗത്തിൽ ചൂണ്ടിക്കാട്ടി.
കൂടാതെ താനൂർ, പരപ്പനങ്ങാടി, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ തിരൂരിൽ സ്റ്റോപ്പ് ഇല്ലാത്ത പല ദീർഘ ദൂര ട്രെയിനുകൾക്കും തിരൂരിനേക്കാൾ വരുമാനം കുറഞ്ഞ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതും, കോവിഡിന് ശേഷം പല പാസഞ്ചർ ട്രെയിനുകളും സർവീസ് പുനരാരംഭിക്കാത്ത കാര്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി.
കെ റെയിൽ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയും യോഗത്തിൽ അറിയിച്ചു. കൃത്യമായ പഠനം നടത്താതെയുള്ള ഈ പദ്ധതി കേരളത്തിന് വൻ തോതിലുള്ള സാമൂഹിക -സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യോഗത്തിൽ പറഞ്ഞു.യോഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി കാണുന്നുവെന്നും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ റെയിൽവേ മാനേജർ ബി.ജി. മല്യ മറുപടിയായി പറഞ്ഞു.ഓൺലൈനായി ചേർന്ന യോഗത്തിൽ എം.പി മാർ, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.