പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം പൊലീസ് കൈകാര്യം ചെയ്യുന്നത് രണ്ട് രീതിയിലെന്ന് ആക്ഷേപം.എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത് . എന്നാൽ ആർ.എസ്എ.സ് പ്രവർത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിൽ പത്ത് പേരെ പിടികൂടി.
സുബൈർ കേസില്‍ ഗൂഢാലോചന കുറ്റത്തിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . കൊലപാതകത്തിൽ ബിജെപിക്കും , ആർ.എസ്.എസിനും ഉള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ് .
പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈറിനെ നടുറോട്ടിൽ വെച്ചാണ് കൊലപെടുത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ ശരവണൻ ,രമേശ് , ആർമുഖൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതൊടെ കേസ് അവസാനിപ്പിച്ച രീതിയിലാണ് പൊലീസ് .
രാഷ്ട്രീയ കൊലപാതമാണെന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും ഗൂഢാലോചന കേസിൽ ഇതുവരെ ആരെയും പിടിക്കൂടിയിട്ടില്ല. സുബൈർ കൊലപാതകത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപെട്ടെങ്കിലും ഇത് അന്വേഷണ സംഘത്തിന്റെ പരിഗണനയിലില്ല.
സുബൈറിന്റെ ഇൻക്വസ്റ്റിൽ 50 വെട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലായി വന്ന്, നാലു വാള്‍ ഉപയോഗിച്ച് നടത്തിയ കൃത്യത്തില്‍ 3 പേർ മാത്രം പ്രതികളാക്കുന്നതെങ്ങനെയെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്.
അതേ സമയം ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ സഹായിക്കുകയും , ഗുഢാലോചന നടത്തുകയും ചെയ്തവരടക്കം 10 പേർ അറസ്റ്റിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂചന നല്കുന്നുണ്ട്.
ഈ കേസില്‍ കാണിക്കുന്ന ശുഷ്കാന്തി പൊലീസ് സുബൈര്‍ കൊലക്കേസില്‍ ഇല്ലെന്ന സംശയമാണ് പലരും ഉയർത്തുന്നത്. എന്നാൽ സുബൈർ കൊലക്കേസില്‍ അന്വേഷണം തുടരുകയാണെന്നും , പുതിയ തെളിവുകൾ ലഭിച്ചാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.