പെരുമ്പിലാവ് :കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി ഞാങ്ങാട്ടിരി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) യുടെ ജീവനെടുത്തത് വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെ.അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി പത്ത് ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ഇന്ന് ഉച്ചക്ക് മൃതദേഹം മട്ടായ ഖബർസ്ഥാനിൽ സംസ്കരിക്കും.ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.