തൃശൂർ : ആന്ത്രാക്സ് ബാധിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ജാഗ്രത പുലർത്തണമെന്ന് തൃശൂർ കലക്ടർ ഹരിത വി.കുമാർ. നിലവിൽ വളർത്തു മൃഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ പറഞ്ഞു.
ബുധനാഴ്ചയാണ് തൃശൂർ അതിരപ്പള്ളി വനമേഖലയിൽ പന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചത്. വനാതിർത്തി പങ്കിടുന്ന പിള്ളപ്പാറ ഭാഗത്ത് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ആരംഭിച്ചിട്ടുണ്ട്. അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ കന്നുകാലികൾക്ക് വാക്സിനേഷൻ നടത്തി വരുന്നുണ്ട്. വെറ്ററിനറി ഡോക്ടർമാരുടെ സംഘം വീട്ടിലെത്തിയാണ് വാക്സിൻ നൽകുന്നത്.
സമാനമായ രീതിയിൽ ഇതേ പ്രദേശത്തത് 2020 ൽ മൺസൂണിന്റെ പകുതിയിൽ രോഗം കണ്ടിരുന്നു. അന്നും പ്രശ്നങ്ങളൊന്നും കൂടാതെ പരിഹരിക്കാനായെന്നും കലക്ടർ പറഞ്ഞു.
അതേസമയം, ജാഗ്രത കൈവിടരുത്. ആന്ത്രാക്സ് സംബന്ധിച്ച സംശയ നിവാരണത്തിനും സഹായത്തിനുമായി ജില്ലാ വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. 0487 2424 223 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
രോഗം ബാധിച്ച് മരിച്ച ജീവികളുടെ ജഡങ്ങളിലെ സ്രവങ്ങളിലെ ബീജങ്ങൾ വഴിയാണ് രോഗം പകരുക.
രോഗം ബാധിച്ച മരിച്ച ജീവിയുടെ മാംസം ഭക്ഷിക്കുന്നതു വഴി രോഗബാധയുണ്ടാകാം. അതിനാൽ പ്രദേശതെത അറവുശാലകളിലും ബോധവത്കരണങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് കലക്ടർ പറഞ്ഞു.
അതേസമയം, രോഗം ബാധിച്ച് മരിച്ചുവെന്ന് സ്ഥരീകരിച്ച പന്നിയെ കൈകാര്യം ചെയ്തവർക്ക് വേണ്ട ചികിത്സകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി. 13 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ലക്ഷണങ്ങൾ കാണാൻ കുറച്ച് ദിവസം എടുക്കും. അതിനാൽ അത്രയും ദിവസം ഇവരെ നിരീക്ഷണത്തിൽ നിലനിർത്തുംമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു.
ഇവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.