വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ രൂപ തട്ടിയെടുത്ത കേസിൽ വ്ളോഗർമാരായ ദമ്പതിമാർ അറസ്റ്റിൽ


 

കുന്ദംകുളം : കൽപകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വ്ളോഗർമാരായ ദമ്പതിമാർ അറസ്റ്റിൽ.

താനൂർ സ്വദേശി റാഷിദ(30) ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് തൃശ്ശൂരിലെ വാടകവീട്ടിൽനിന്ന് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

റാഷിദയും നിഷാദും യൂട്യൂബ് വ്ളോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. 

കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു.

ഭർത്താവ് അറിഞ്ഞാലും ഒന്നും പ്രശ്നമില്ലെന്നും ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് 68-കാരൻ ആലുവയിലെ ഫ്ളാറ്റിലെത്തി.

 തുടർന്ന് ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ  ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ഒരുവർഷമായി വിവിധ തവണകളായി 23 ലക്ഷം രൂപയാണ് ദമ്പതിമാർ തട്ടിയെടുത്തതെന്നാണ് പോലീസ് നൽകുന്നവിവരം. ഫ്ളാറ്റിലെ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ഭീഷണി തുടർന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണംനൽകി.

ഒടുവിൽ കടം വാങ്ങി വരെ പണം നൽകാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കൽപകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാൽ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.


Below Post Ad