കരിപ്പൂര്‍: ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജനുവരി രണ്ടാം വാരത്തിലായേക്കുമെന്നും
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നതാണ്.
ജനുവരി ഒന്നു മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ പത്ര പ്രസ്താവനയെത്തുടര്‍ന്ന് ധാരാളം പേര്‍ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രായലം ഫൈനല്‍ ചെയ്ത ശേഷം, ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ലഭിക്കുന്ന മുറക്ക് മാത്രമെ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയുള്ളൂ.
അപേക്ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീസ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനര്‍മാര്‍ മുഖേനയും ലഭ്യമാക്കുന്നതാണ്. ഒഫീസ് ഫോണ്‍ നമ്പര്‍: 0483-2710717, 2717572.
അതെ സമയം സൗദി അറേബ്യയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആഭ്യന്തര ഹാജിമാർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനുള്ളിൽ നിന്നുള്ള തീർത്ഥാടകർക്ക് വെബ്സൈറ്റ് വഴിയും നുസൂക് അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.