തൃശൂർ : ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് അവരുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി നഗ്ന ദൃശ്യങ്ങൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന്
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.
കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് മിർഷാദിനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
യുവതിയിൽ നിന്നും നാല് ലക്ഷത്തിലധികം രൂപയാണ് യുവതിയിൽ നിന്നും പ്രതി തട്ടിയെടുത്തത്.
വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയതിൻറെ രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ അഷറഫിൻറെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫോണിൽ മറ്റു പല സ്ത്രീകളുടേയും നഗ്നദൃശ്യങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എ അഷറഫിനൊപ്പം സബ് ഇൻസ്പെക്ടർ എം.ഒ നൈറ്റ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.ബി അനൂപ്, പി.വിശാൽ എന്നിവരും ഉണ്ടായിരുന്നു.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പെൺകുട്ടികളും, സ്ത്രീകളും, രക്ഷിതാക്കളും ഈ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അപരിചിതരുമായി ബന്ധം സ്ഥാപിക്കാൻ പോകരുതെന്നും ഇത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് മേധാവി അറിയിച്ചു.