പാലക്കാട്• കൊടുമ്പിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊടുമ്പ് ആറ്റിങ്ങൽ സ്വദേശിനി പത്മാവതിയെയാണ് കുടുംബ വീട്ടിലെ മുറിക്കുള്ളിൽ രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ മുറുകിയ പാടുണ്ടായിരുന്നുവെന്നും മൂന്ന് പവൻ മാല നഷ്ടപ്പെട്ടത് സംശയം കൂട്ടുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
രാത്രി എട്ടരയോടെയാണ് എഴുപത്തിനാലുകാരിയായ പത്മാവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിനോടു ചേര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു. പരിശോധനയിൽ കഴുത്ത് മുറുകിയതിന്റെ പാട് കണ്ടെത്തി.പത്മാവതി അണിഞ്ഞിരുന്ന മൂന്ന് പവന്‍ സ്വർണ മാലയും നഷ്ടപ്പെട്ടിട്ടുണ്ട്.
പുതിയ വീടിന്റെ നവീകരണ ജോലിക്കായി കഴിഞ്ഞ ദിവസവും തൊഴിലാളികളുണ്ടായിരുന്നു. ഈ വീടിനോട് ചേര്‍ന്നുള്ള പഴയ വീട്ടിലാണ് പത്മാവതി പകൽസമയം ചെലവഴിക്കുന്നത്.
വൈകിട്ട് ആറരയ്ക്കും വീടിന് പുറത്ത് പത്മാവതിയെ ബന്ധുക്കൾ കണ്ടിരുന്നു. തുടർന്നുള്ള രണ്ട് മണിക്കൂറിനിടയിലാകും അത്യാഹിതമെന്നാണ് നിഗമനം.
പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് പൊലീസെത്തി തെളിവ് ശേഖരിച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. ചില സൂചനകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണം ആരംഭിച്ചതായി സൗത്ത് പൊലീസ് അറിയിച്ചു.