പലതരം കള്ളൻമാരുണ്ടെങ്കിലും ‘ഉത്തരവാദിത്തബോധമുള്ള’ കള്ളന്റെ പ്രവൃത്തിയിൽ ആശ്വാസവും വിഷമവും അനുഭവിക്കുകയാണ് താമരശേരി സ്വദേശി സാബിത്ത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് താമരശേരി ചെമ്പ്ര പുളിക്കില്‍ സാബിത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന പഴ്സ് കള്ളൻ അടിച്ചുമാറ്റിയത്. 14,000 രൂപയും വിലയേറിയ വിവിധ രേഖകളും ഇതിലുണ്ടായിരുന്നു.
എന്നാൽ, പഴ്‌സിലുണ്ടായിരുന്ന പണം മോഷ്ടാവ് കൈക്കലാക്കിയെങ്കിലും രേഖകള്‍ സാബിത്തിന് തപാല്‍ വഴി കള്ളൻ അയച്ച് കൊടുത്തു. ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളാണ് തപാലില്‍ ലഭിച്ചത്.
പണം പോയെങ്കിലും ഇവ തിരിച്ച് കിട്ടിയതിലുള്ള ആശ്വാസത്തിലാണ് സാബിത്ത്. പഴ്‌സ് നഷ്ടപ്പെട്ടത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പരാതി റെയില്‍വേ പൊലീസില്‍ നല്‍കിയിരുന്നു.