സ്കൂളിന് സ്ഥലം വാങ്ങാൻ സ്വർണക്കമ്മലുകൾ നൽകി സഹോദരിമാരായ വിദ്യാർഥിനികൾ

 


കൂറ്റനാട്: ചാലിശ്ശേരി ജി.എൽ.പി. സ്കൂളിലെ സഹോദരിമാരായ വിദ്യാർഥിനികൾ സ്‌കൂൾ വികസനഫണ്ടിലേക്ക് സ്വർണക്കമ്മലുകൾ നൽകി.

 650-ലധികം പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയത്തിന് നിലവിൽ 45 സെന്റ് സ്ഥലമാണ് ഉള്ളത്. എൽ.പി. സ്‌കൂളിന് ചുരുങ്ങിയത് ഒരേക്കർ വേണമെന്നാണ് വ്യവസ്ഥ. തൃത്താല ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൽ 18 ക്ലാസ് മുറികൾ വേണ്ടിടത്ത് നിലവിൽ 12 ക്ലാസ് മുറികളാണ് ഉള്ളത്.

മന്ത്രി എം.ബി. രാജേഷ് സ്‌കൂളിന് പുതിയ കെട്ടിടത്തിനായി 1.2 കോടി എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറികൾക്കായി പുതിയ കെട്ടിടം പണിയുന്നതിനായി പുതുതായി 15 സെന്റ് ഭൂമി വാങ്ങാൻ പി.ടി.എ. തീരുമാനിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ഫണ്ട്‌ ശേഖരണം നടത്തിവരികയാണ്.

പുതുതായി സ്ഥലം വാങ്ങുന്നതിലേക്കാണ് നാലാംക്ലാസ് വിദ്യാർഥികളായ പ്രവ്ദ, അനുജത്തിയും യു.കെ.ജി. വിദ്യാർഥിയുമായ താനിയ എന്നിവർ സ്വർണക്കമ്മലുകൾ നൽകിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടിൽ വി.എൻ. ബിനു-ആരിഫാബീഗം ദമ്പതിമാരുടെ മൂന്നുമക്കളിൽ മൂത്തവരാണ് ഇവർ ഇരുവരും. കുട്ടികളുടെ തീരുമാനം സന്തോഷത്തോടെ രക്ഷിതാക്കൾ അംഗീകരിക്കുകയാണുണ്ടായത്.

തിങ്കളാഴ്ച സ്‌കൂൾ വാർഷികാഘോഷച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി വിദ്യാർഥികളിൽനിന്ന് കമ്മലുകൾ ഏറ്റുവാങ്ങി. സ്‌കൂളിന്റെ 96-ാമത് വാർഷികവും പഠനോത്സവവും ആഘോഷിച്ചു.

 പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആനി വിനു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗം പി.വി. രജീഷ്, സ്‌കൂൾ പ്രധാനധ്യാപകൻ ഇ. ബാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് വി.എൻ. ബിനു, സ്‌കൂൾ ലീഡർ അഭിഷേക് എന്നിവർ സംസാരിച്ചു

Below Post Ad