ജിദ്ദ: ഈ വർഷത്തെ അറഫാ സംഗമം ജൂൺ 27 ന് ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.
റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടിയിരുന്നു. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്.