കുന്നംകുളം : കല്ലുംപുറം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ബാഗിൽ നിന്നും ബാങ്കിൽ നിന്നും പണം മാറ്റി വരുന്ന വഴി നഷ്ടപ്പെട്ട 10 ലക്ഷം രൂപ കുന്നംകുളം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ജൂൺ 1 നായിരുന്നു സംഭവം. പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ ആദിത്യൻ, ജിതിൻ എന്നിവർ ഉച്ചയ്ക്ക് 2.45 ഓടെ കല്ലുംപുറത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണം ഏൽപ്പിക്കാനായി എത്തിയെങ്കിലും 40 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഇരുവരും കുന്നംകുളം പോലീസിൽ പരാതി നൽകി. ഒരാഴ്ചയോളം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ ബാഗിൽ നിന്നും പണത്തിന്റെ കെട്ട് റോഡിൽ വീണു പോകുകയും പുറകിലെ ബുള്ളറ്റിൽ വരികയായിരുന്ന രണ്ട് പേർ ഈ പണം കൈക്കലാക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
തുടർന്ന് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇരുവരെയും പിടികൂടി പണം വീണ്ടെടുക്കുകയായിരുന്നു.സബ് ഇൻസ്പെക്ടർ ഷിജു, സിവിൽ പോലീസ് ഓഫീസർമാരായ ഷനിൽ, സുജിത്ത്, ശ്രീജേഷ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പണം കണ്ടെടുത്തത്