പട്ടാമ്പി :പൊതു ജനങ്ങൾക്ക് ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നതിനും പ്രഭാത, സായാനങ്ങളിൽ ഉല്ലസിക്കാനും വേണ്ടിയാണ് പട്ടാമ്പിയിൽ ഭാരതപുഴയോരത്ത് പാർക്ക് നിർമിക്കുന്നത്. പൊതു ജനങ്ങളുടെ ഉല്ലാസത്തിനൊപ്പം നഗര സൗന്ദര്യവത്കരണവും ഭാരതപ്പുഴ സംരക്ഷണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവർത്തികൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പുഴയോരത്തുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി.
നിലവിൽ ഗ്രിൽ സ്ഥാപിക്കുന്ന പ്രവർത്തിയും ലെവലിംഗ് പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. കയ്യേറ്റമൊഴിപ്പിച്ച 75 സെന്റ് സ്ഥലത്തും പുഴയുടെ തീരത്തുമായാണ് പാർക്ക് നിർമാണം.
അലങ്കാര ലൈറ്റ് സ്ഥാപിക്കൽ, മരങ്ങൾ വെച്ചുപിടിപ്പിക്കൽ, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ആംഫി തിയറ്റർ എന്നിവയാണ് പാർക്കിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്. എം എൽ എ ഫണ്ടിൽ നിന്നും പൂർണ്ണമായും തുക ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പാർക്ക് എന്ന പ്രിത്യേകതയും പട്ടാമ്പിയിൽ ഒരുങ്ങുന്ന പാർക്കിനുണ്ട്. പാർക്ക് ആകർഷകമാക്കുന്നതിന് സന്നദ്ധ സംഘടനകൾ വിവിധ സാമഗ്രികൾ കൂടി സ്പോസർ ചെയ്യാൻ തീരുമാനിച്ചു അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് മുഹമ്മദ്എം മുഹ്സിൻ എം എൽ എയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സൺ ഒ ലക്ഷ്മിക്കുട്ടി, സ്റ്റാന്റിങ് കമ്മിറ്റി അംഗം പി വിജയകുമാർ, പി കെ കവിത, ഡെപ്യൂട്ടി തഹസിൽദാർ സെയ്ദ് മുഹമ്മദ് എന്നിവരും റോട്ടറി ക്ലബ്ബ്,ലയൻസ് ക്ലബ്ബ്,ജെ സി ഐ, ഭാരതപ്പുഴ സംരക്ഷണ സമിതി എന്നീ സന്നദ്ധ സംഘടന പ്രവർത്തകരും സന്ദർശനം നടത്തി.
ജനുവരിയോടെ പാർക്കിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയാക്കും. തുടർ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ കൂടി അനുവദിച്ചു.. ടൗൺ പാർക്ക് യാഥാർത്ഥ്യമാവുന്നതോടെ ഭാരതപ്പുഴയെ ഒരു പരിധിവരെ മാലിന്യമുക്തമാക്കുന്നതിനും പട്ടാമ്പിയുടെ വിനോദ,സാംസ്കാരിക,വ്യാപാര മേഖലകൾക്ക് വലിയ ഉണർവ് നല്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.