ശ്രീനഗർ: ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് അറിയുന്നു. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണു പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്.
അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടന്നു. എന്നാൽ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.