റിയാദ്: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു.
ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചയ്ക്ക് 12നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രേഷനിൽ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോൾ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തി.
പുറത്തു പോയി സ്‌പോൺസറെ വിളിച്ച് റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫീസർ നിർദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്.
ഇതിനിടയിൽ എയർപോർട്ടിന്‍റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റ് ഒരു വിഷയങ്ങളും മാനസിക പ്രശ്നങ്ങളും ശിഹാബിനുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഇദ്ദേഹത്തിന്‍റെ ഭാര്യാസഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.