കുറ്റിപ്പുറം : കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെക്ക് പുറപ്പെട്ട യുവാവും സുഹൃത്തും കുറ്റിപ്പുറത്ത് പിടിയിൽ.
കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ(25), ശ്രീജിത്ത് (19) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി കടന്നത്.
തിങ്കളാഴ്ച രാത്രിയാണ് എറണാകുളത്തുനിന്ന് നിർത്തിയിട്ട പൾസർ ബൈക്കുമായി മലപ്പുറത്തെ കാമുകിയെ കാണാൻ ഇരുവരും പോയത്. ചൊവ്വാഴ്ച കുറ്റിപ്പുറം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനം പിടികൂടുകയായിരുന്നു. കുറ്റിപ്പുറത്ത് പട്രോളിങ് നടത്തുന്നതിനിടയിൽ എസ് ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.
പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ചെങ്കിലും വാഹനം കുറുകെ ഇട്ട് പ്രതികളെ പിടികൂടി. ഇതിനിടെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും കുറ്റിപ്പുറം പൊലീസ് തന്ത്രപരമായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിന്റെ ഇൻഡിക്കേറ്റർ പവർ യൂണിറ്റിൽ സേഫ്റ്റി പിൻ കുത്തിയിറക്കിയാണ് പ്രതികൾ ബൈക്ക് സ്റ്റാർട്ട് ചെയ്തത്. കുറ്റിപ്പുറം പൊലീസ് വാഹനത്തിന്റെ ഉടമയെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
വാഹനം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ ഗിരി, എസ്ഐ സുധീർ, എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവരുടെ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ മറ്റ് കേസുകൾ ഉള്ളതായും കണ്ടെത്തി. കേസിലെ രണ്ടു പ്രതികൾക്കും ഇടപ്പള്ളി, കോട്ടയം എന്നീ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്. പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.