പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നതിൽ പാർട്ടികളിൽ ചർച്ചകൾ സജീവം. കോൺഗ്രസിലും സിപിഎമ്മിലും ബിജെപിയിലും തുടങ്ങി പ്രമുഖ പാർട്ടികളിലെല്ലാം ചർച്ചകൾ തുടരുകയാണ്.
തൃത്താലയിൽ വിടി ബൽറാമും മത്സരംഗത്തുണ്ടാവും. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം.
പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു. പട്ടാമ്പി ലീഗിന് വിട്ടു കൊടുത്താൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സിപി മുഹമ്മദ് ഭീഷണി ഉയർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തൃത്താലയിൽ വിടി ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയർന്നത്. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.
പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വരുന്നത്.
