കൂടല്ലൂർ : കോതമംഗലത്ത് സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു.
ആനക്കര കൂടല്ലൂരിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുതിരപ്പാറ വീട്ടിൽ എംഎസ് അനീഷിൻ്റെ മകൻ എംഎ അതുൽ (19) ആണ് മരിച്ചത്. പാലക്കാട് ആലത്തൂർ സ്വദേശികളായ കുടുംബം റബ്ബർ തോട്ട ജോലിയുമായി കൂടല്ലൂരിൽ താമസിച്ച് വരുകയായിരുന്നു.
പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. പുതുപ്പാടി മുളവർ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുൽ.
പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ നടത്തി. അതുൽ തെന്നി വീണ സ്ഥലത്ത് നിന്ന് 50 മീറ്റർ മാറിയാണ് അതുലിനെ കണ്ടെത്തിയത്. ഉടൻ മുങ്ങിയെടുത്ത് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: കെ സുധ. സഹോദരി: ആതിര.
