തിരൂർ തുഞ്ചൻപറമ്പ് മുതൽ തൃത്താലവരെ നടപ്പാക്കുന്ന ‘മലബാർ ലിറ്റററി ടൂറിസം’ പദ്ധതിയിൽ കൂടുതൽ പഠനങ്ങൾ തൃത്താലയിൽ നടത്തും. പ്രത്യേക പഠനങ്ങൾ നടത്തി വിനോദസഞ്ചാരവകുപ്പിന് റിപ്പോർട്ട് നൽകും. തുടർന്നാകും കൂടുതൽ തീരുമാനങ്ങൾ എടുക്കുകയെന്ന് സ്പീക്കറുടെ ഓഫീസ് അധികൃതർ അറിയിച്ചു.
ഇതിന്റെഭാഗമായി തിങ്കളാഴ്ച സ്പീക്കറുടെ നേതൃത്വത്തിൽ പാലക്കാട് വിനോദസഞ്ചാര അധികൃതരുടെ യോഗം ചേരും. കേരളത്തിന്റെ സാംസ്‌കാരിക വിനോദസഞ്ചാര ഭൂപടത്തിലേക്ക് തൃത്താലയും നിളയോരവും ഉൾപ്പെടുത്തിയാണ് മലബാർ ലിറ്റററി ടൂറിസം പ്രഖ്യാപിച്ചത്. നിളാതീരത്തെ മലയാള സാഹിത്യപ്രതിഭകളെയും ഭാരതപ്പുഴയുടെ തീരങ്ങളെയും ഉൾപ്പെടുത്തിയാണ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരെയും തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, നിളയോരത്തെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെയും കോർത്തിണക്കിയാവും വിനോദസഞ്ചാര സർക്യൂട്ട് വരിക.
വി.ടി. ഭട്ടതിരിപ്പാടിന്റെ ‘രസികസദനം’ അടക്കമുള്ള സ്ഥലങ്ങളിൽ സ്പീക്കർ എം.ബി. രാജേഷ് ഇതിനോടകം സന്ദർശനം നടത്തി. കേരളീയ നവോത്ഥാനത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച രസികസദനം ചരിത്രസ്മാരകമാക്കാനാണ് നീക്കം. തൃത്താലയിലെ ഭാരതപ്പുഴയോരമായ വെള്ളിയാങ്കല്ലിൽ സാഹസിക വിനോദസഞ്ചാരമാണ് ലക്ഷ്യമിടുന്നത്. കയാക്കിങ് വെള്ളിയാങ്കല്ലിൽ മുമ്പ് നടപ്പാക്കിയിരുന്നു. രണ്ട് പ്രളയങ്ങൾ വന്നതിനാൽ വിനോദസഞ്ചാരത്തിനായുള്ള സ്ഥലമേറ്റെടുക്കലടക്കം വിശദമായ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു.