സൃഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി


ഒറ്റപ്പാലം: അഴിക്കലപ്പറമ്പിൽ സൃഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി. ലക്കിടിമംഗലം കേലത്ത് വീട്ടിൽ ആഷിഖിനെ (24) കൊലപ്പെടുത്തിയ കേസിലാണ് പോലീസ് ആയുധങ്ങൾക്കായി അന്വേഷണം തുടങ്ങിയത്

ഇതിന്റെ ഭാഗമായി റിമാൻഡിൽക്കഴിഞ്ഞിരുന്ന പ്രതിയായ അഴിക്കലപ്പറമ്പ് പാറയ്ക്കൽ മുഹമ്മദ് ഫിറോസിനെ (25) ഒറ്റപ്പാലം പോലീസ് കോടതിമുഖാന്തരം കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് തുടങ്ങി.

കൊന്ന് കുഴിച്ചുമൂടിയ അഴിക്കലപ്പറമ്പിലെ സ്ഥലം, സമീപത്തെ തോട്, ഫിറോസിന്റെ വീട് എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലയ്ക്കുശേഷം കത്തി തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന് ഫിറോസ് പറഞ്ഞെങ്കിലും ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കത്തി കണ്ടെത്താനായില്ല.ഇതിനായി വിശദമായ തിരച്ചിൽ നടത്താനൊരുങ്ങുകയാണ് പോലീസ്. 

ഒപ്പം കുഴിച്ചിടാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്താനുണ്ട്. എന്നാൽ, ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കൊലനടത്തി മൃതദേഹം അഴിക്കലപ്പറമ്പിലെത്തിക്കാൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഒറ്റപ്പാലം ഇൻസ്പെക്ടർ വി. ബാബുരാജൻ പറഞ്ഞു.

മോഷണക്കേസിൽ കഴിഞ്ഞയാഴ്ച പട്ടാമ്പിയിൽ അറസ്റ്റിലായ ഫിറോസ് ചോദ്യംചെയ്യുന്നതിനിടെയാണ് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പുറത്തുപറയുന്നത്. തുടർന്ന്, കഴിഞ്ഞ 15-ന് മൃതദേഹം കണ്ടെത്തുകയും ഫിറോസിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പട്ടാമ്പിയിൽനിന്നും കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയതിന് പിന്നാലെയാണ് തെളിവെടുപ്പിനായി ഇയളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നത്.കോടതി അഞ്ചുദിവസത്തേക്കാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കൊന്നതെങ്ങനെ.... പതർച്ചയില്ലാതെ വിശദീകരിച്ച് ഫിറോസ്

ഫിറോസ് പോലീസിനോട് പറഞ്ഞതിങ്ങനെ: ഡിസംബർ 17-ന് ഉച്ചയ്ക്കാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പിൽ ഇരുവരും കണ്ടുമുട്ടുന്നത്. ആഷിഖിനുള്ള ഭക്ഷണവുമായി ഫിറോസ് ഇവിടേക്കെത്തി. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വൈകീട്ട് അഞ്ചരയോടെയാണ് തർക്കമുണ്ടാകുന്നത്. ഇതിനിടെ ആഷിഖ് കൈയിലിരുന്ന കത്തിയെടുത്ത് ഫിറോസിനെ ആക്രമിച്ചു. തുടർന്ന് കത്തിപിടിച്ചുവാങ്ങിയ ഫിറോസ്, ആഷിഖിന്റെ കഴുത്തിന് കുത്തുകയായിരുന്നു.

തുടർന്ന്, മൃതദേഹം തന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽക്കയറ്റി പുല്ലും ചെടികളുമുപയോഗിച്ച് മറച്ച് അഴിക്കലപ്പറമ്പിലെ സ്ഥലത്തെത്തിച്ചു. മൃതദേഹം തോടിന്റെ കരയിൽ വെച്ചശേഷം ഇരുവരുടെയും വസ്ത്രം കത്തിക്കയും കത്തി വലിച്ചെറിയുകയും വാഹനം തോട്ടിലേക്കിറക്കി കഴുകുകയും ചെയ്തു. പിന്നീട് വീട്ടിലെത്തുകയും കുളിച്ച് ഭക്ഷണംകഴിച്ചശേഷം രാത്രി ഒരുമണിക്കാണ് ഈ സ്ഥലത്തേക്ക് തിരിച്ചെത്തുന്നത്. അതുവരെ മൃതദേഹം തോടിന്റെ കരയിൽ കിടന്നു.

'കാട്ടുപന്നികൾ തോണ്ടിയെടുക്കാതിരിക്കാൻ ആദ്യം ആറടി കുഴിക്കാനാണ് വിചാരിച്ചത്. എന്നാൽ മൂന്നടിയായപ്പോഴേക്കും ഞാൻ ക്ഷീണിച്ചതിനാൽ അതിലിട്ട് മൂടി' -കൊലപാതകം നടത്തിയ പതർച്ചയുടെ ലക്ഷണമില്ലാതെ ഫിറോസ് പോലീസിനോട് പറഞ്ഞു. തുടർന്ന്, മൂന്നുമണിയോടെ ഇവിടത്തെ ഏറുമാടത്തിൽ കിടന്നുറങ്ങിയെന്നും പിറ്റേദിവസം രാവിലെ ആഷിഖിന്റെ മൊബൈൽഫോൺ പറളിയിലെത്തി സ്വിച്ച് ഓഫ് ചെയ്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നും ഫിറോസ് പോലീസിനോട് വിശദീകരിച്ചു. ഫിറോസിന്റെ മൊഴിയും തെളിവുകളും വേർതിരിച്ച് പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

Below Post Ad