മതസൗഹാര്‍ദത്തിന്റെ മലപ്പുറം മാതൃക വീണ്ടും


 ബാൻഡുകളും വാദ്യങ്ങളും മുഴക്കി ആഘോഷമായി ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്‍ലിം കാരണവർ മരിച്ചു. വിവരമറിഞ്ഞ കമ്മിറ്റിക്കാർ മരണം നടന്ന വീട്ടിലെ ദുഃഖം തങ്ങളുടേതു കൂടിയാക്കി ക്ഷേത്രത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ചു. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ആഘോഷങ്ങളാണ് വേണ്ടെന്നുവച്ചത്.

അടുത്തുള്ള ചെറാട്ടിൽ ഹൈദറാണ് മരിച്ചത്. ഇതോടെ, മരണം നടന്ന വീടിനൊപ്പം ക്ഷേത്ര പരിസരവും മൗനത്തിലായി. ഉത്സവത്തിന്റെ ചടങ്ങുകൾ  മാത്രം നടത്തി. 

പതിവു പോലെ ഇക്കുറിയും ബാൻഡുകളും ശിങ്കാരിമേളങ്ങളും കലാരൂപങ്ങളുമൊക്കെയായി ഒട്ടേറെ വരവുകൾ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതെല്ലാം ഒഴിവാക്കി. ഹൈദറിന്റെ കബറടക്കത്തിനു മുൻപ് നടന്ന നമസ്കാരത്തിൽ മഹല്ല് ഭാരവാഹികൾ ക്ഷേത്രക്കമ്മിറ്റിക്കാരുടെ തീരുമാനത്തെ അഭിനന്ദിച്ചു

നാട്ടിലെ മുതിർന്നയാൾ മരിച്ചതോടെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികളായ ടി.പി.വേലായുധൻ, എം.വി.വാസു, ടി.പി.അനിൽകുമാർ, കെ.പി.സുരേഷ്, ബാബു പുന്നശ്ശേരി, പ്രേമൻ പുന്നശ്ശേരി, ഷാജി പുന്നശ്ശേരി, കെ.ഇ.സുരേഷ് എന്നിവർ പറഞ്ഞു.


Below Post Ad