കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന്റെ വേരുകൾ തേടി റുമേനിയൻ യുവതി കാറ്റലിന പവൽ പൊന്നാനിയിലെത്തി. ജർമനിയിലെ ഗോട്ടിൻഗൻ സർവകലാശാലയിൽ ഗവേഷകയായ കാറ്റലിനയുടെ പ്രധാന പഠന വിഷയം ദക്ഷിണേന്ത്യയുടെ നരവംശശാസ്ത്രവും ഇസ്ലാമിക ചരിത്രവുമാണ്.കാലിക്കറ്റ് സർവകലാശാല മുൻ പരീക്ഷ കൺട്രോളറും പൊന്നാനി സ്വദേശിയുമായ എം.കെ. പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ് പൊന്നാനിയിൽ എത്തിയത്.
മധ്യകാല അറേബ്യൻ സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ കേരള സന്ദര്‍ശവും മലബാറും കാറ്റലിനയുടെ പഠന വിഷയമായിരുന്നു. ഇബ്നു ബത്തൂത്തയുടെ കുറിപ്പുകളിലൂടെ അറിഞ്ഞ രാജ്യം നേരിൽ കാണണമെന്ന ആഗ്രഹമാണ് കാറ്റലിനയെ ഇന്ത്യയിലെത്തിച്ചത്.
പൊന്നാനിയുടെ സാംസ്കാരിക പ്രബുദ്ധതയും മതസൗഹാർദവും പൗരാണികതയും മതിപ്പ് ഉളവാക്കിയെന്ന് കാറ്റലിന പറഞ്ഞു.പൊന്നാനിയിലെ വിവിധ പള്ളികളും പുരാതന തറവാടുകളും ഇവർ സന്ദർശിച്ചു. പൊന്നാനിയിലെ പഴയകാല തറവാടായ വെട്ടം പോക്കിരിയകം, ചോഴിമഠം, നൂർദിയാനകം എന്നിവിടങ്ങളിലും വലിയ ജുമാമസ്ജിദ്, തെരുവത്ത് പള്ളി, തോട്ടുങ്ങൽ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.