കോഴി വില കുത്തനെ ഉയർന്നു.കിലോയ്ക്ക് 160-165 രൂപയാണ് നിലവിൽ കോഴിക്ക് ഈടാക്കുന്നത്. അതേസമയം കോഴിറച്ചിക്ക് 230 മുതൽ 265 രൂപവരെയാണ് ഈടാക്കുന്നത്. വില കൂടിയതോടെ കോഴി വിൽപ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്.
ചില ഹോട്ടലുകളിൽ ഭക്ഷണത്തിന് പത്തുരൂപ വരെ കോഴി വിഭവങ്ങൾക്ക് ഉയർത്തി. കോഴി വില ഉയർന്നു നിൽക്കുന്നതിനാൽ ഭക്ഷണ ഇനങ്ങളുടെ വില വർദ്ധിപ്പിച്ചതായി ഹോട്ടൽ ഉടമകൾ ബോർഡ് പതിച്ചിട്ടുമുണ്ട്.
കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.
ഗാർഹിക ഉപഭോക്താക്കളെയും റീട്ടെയിൽ കച്ചവടക്കാരെയും ഹോട്ടൽ ഉടമകളെയും കോഴി വിലയിലുണ്ടായ വർദ്ധനവ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.ഒരു മാസത്തിനിടെ 40 രൂപയുടെ വർധനവാണ് കോഴി വിലയിലുണ്ടായത്. കിലോയ്ക്ക് 120 രൂപ നിരക്കിൽ കച്ചവടം നടന്നിടത്തുനിന്നാണ് കോഴി വില 160 - 165 ലേക്ക് കുതിച്ചുയർന്നത്.
'കോഴിക്കും കുഞ്ഞുങ്ങൾക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയർന്നിരിക്കുകയാണ് .കോഴിത്തീറ്റയ്ക്ക് 1400 രൂപയായിരുന്നത് 2100 രൂപയിലേക്ക് ഉയർന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് നേരത്തെ 10 രൂപയായിരുന്നു വില. ഇപ്പോഴിത് 50 രൂപയായി. ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തി. ഇറക്കുമതി കൂടിയതും ഇന്ധന വില ഉയർന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചൂട് കൂടിയതും കോഴി ഉത്പാദനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അഷ്റഫ് പറഞ്ഞു. കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് ചത്തു പോകുന്നതാണ് പ്രയാസം. ചൂടു നീണ്ടുനിൽക്കുമെന്നതിനാൽ വരുംദിവസങ്ങളിലും വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.