ഓട്ടോറിക്ഷയിൽ മറന്നുവച്ച കല്യാണപ്പെണ്ണിന്റെ വസ്ത്രങ്ങൾ കണ്ടെടുത്തു നൽകി പൊലീസ്. ചമ്രവട്ടം ആലത്തിയൂർ സ്വദേശിയായ പെൺകുട്ടിയുടെ വിവാഹ വസ്ത്രങ്ങളാണ് മറന്നുവച്ചത്. മാർച്ച് 10ന് ആണ് വിവാഹം. ഇതിനായി ശനിയാഴ്ച തിരൂരിൽ നിന്ന് എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ താലൂക്ക് ഓഫിസിനു സമീപത്തെ മറ്റൊരു കടയിലേക്ക് പോയി. ഓട്ടോറിക്ഷയുടെ സീറ്റിനു പിന്നിൽ വെച്ച വിവാഹ വസ്ത്രങ്ങൾ എടുക്കാൻ മറന്നു. ഇവർ അന്വേഷിച്ചെങ്കിലും ഓട്ടോറിക്ഷ ഏതെന്ന് തിരിച്ചറിഞ്ഞില്ല.
തുടർന്നാണ് രാത്രിയോടെ കല്യാണപ്പെണ്ണ് രക്ഷിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കാര്യം അറിയിച്ചത്.10000 രൂപയിലേറെ വിലവരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടതെന്നും മാർച്ച് 10നുള്ളിൽ പുതിയത് വാങ്ങാൻ കഴിയില്ലെന്നും പൊലീസിനെ അറിയിച്ചു.ഇതോടെ പൊലീസ് നഗരത്തിലെ ഒട്ടേറെ സിസിടിവികൾ പരിശോധിച്ചു.
വാഹന നമ്പർ കിട്ടിയില്ലെങ്കിലും ഏകദേശ രൂപം മനസ്സിലാക്കി. ഇതിന്റെ ചിത്രവുമായി മറ്റ് ഡ്രൈവർമാരോട് ചോദിച്ച് ഇവർ ഓട്ടോറിക്ഷ ഏതെന്ന് മനസ്സിലാക്കി.തിരൂർ പുല്ലൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാളുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനു പിറകിൽ വസ്ത്രങ്ങൾ കണ്ടെത്തിയത്.
ഉടൻ തന്നെ ഇയാൾ വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തി എസ്ഐ ജലീൽ കറുത്തേടത്തിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിക്ക് കൈമാറി. സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ.ഷിജിത്ത്, നിഷ എന്നിവരാണ് വസ്ത്രങ്ങൾ കണ്ടെത്താൻ അന്വേഷണം നടത്തിയത്.