എടപ്പാളിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എടപ്പാളിൽ നിന്ന് പിടികൂടിയത്
ഏപ്രിൽ 19നാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലുള്ള 22 വയസുള്ള പെൺകുട്ടിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചത്.
പീഡനദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണ്ണാഭരണവും കവർന്നെടുത്തു.പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടർന്നു.
ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമെന്നും ഭീഷണി തുടർന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു.
ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാടകീയമായാണ് എടപ്പാളിൽ വച്ച് പ്രതി സഞ്ചരിച്ച കാർ തടഞ്ഞ് എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ സനോജ്,സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
പ്രതിയെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.പ്രതിയുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ഇയാൾ ഇത്തരത്തിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറീയുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജറാക്കും.