പാലക്കാട്: രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ പിൻവലിച്ചു.
ഏപ്രിൽ 16ന് ആണ് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.20 വരെയായിരുന്നു നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് 28 വരെ നീട്ടുകയായിരുന്നു. സംഘർഷ സാധ്യതക്ക് അയവ് വന്നതോടെയാണ് നിരോധനാജ്‌ഞ പിൻവലിച്ചത്
24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്നതോടെയാണ് തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. കൂടുതൽ പോലീസ് സേനയെയും ജില്ലയിൽ വിന്യസിച്ചിരുന്നു.
എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുമ്പാണ് മേലാമുറിയിൽ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധിപേർ അറസ്‌റ്റിലായിട്ടുണ്ട്.