കപ്പൂർ പഞ്ചായത്തിലെ കല്ലടത്തൂരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജനപ്രതിനിധികളും ബോധവത്കരണവുമായി രംഗത്ത്.
നിലവിൽ രണ്ടുമാസത്തിനിടെ ആറുപേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് വീടുകൾ കയറി ബോധവത്കരണം നടത്തുന്നത്. അങ്കണവാടി വർക്കർമാർ, എ.ഡി.എസ്., ജനപ്രതിനിധികൾ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.
കല്ലടത്തൂരിൽനടന്ന പരിപാടി പഞ്ചായത്തംഗം പി. ജയൻ ഉദ്ഘാടനം ചെയ്തു. വീടും പരിസരവും ശുചീകരിക്കുക, വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ ഒഴിവാക്കുക, വീട്ടുമുറ്റത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക എന്നിവയാണ് മുൻകരുതലുകൾ. ശക്തമായ തലവേദന, ശരീരതാപം, ശരീരത്തിൽ ചുവന്ന പാടുകൾ, ശരീരവേദന എന്നിവയുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.