കോഴിക്കോട്: സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനെത്തുടർന്ന് അരമണിക്കൂറിലേറെ രോഗി ഉള്ളിൽ കുടുങ്ങി. വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് കോയമോനെ സ്കൂട്ടറിടിച്ചത്. പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്.
മെഡിക്കൽ കോളേജിലെത്തി ആംബുലൻസിന്റെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. പിന്നെ പൂട്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. ചെറൂട്ടി റോഡിൽ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റിജീവനക്കാരനാണ് കോയമോൻ. ഭാര്യ: നഫീസ. സഹോദരങ്ങൾ: എസ്.പി. ഹസ്സൻകോയ, എസ്.പി. കബീർ, എസ്.പി. അവറാൻകുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.