ബസ്ജീവനക്കാരൻ കത്തിയുമായി മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് മരിച്ചു


റോഡിലുണ്ടായ തർക്കത്തിനിടെ ബസ് ജീവനക്കാരൻ കത്തിയുമായി മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് മരിച്ചു. കൊച്ചി ചുള്ളിക്കൽ കരുവേലിപ്പടി കിഴക്കേപ്പറമ്പിൽ ഫസലുദീൻ (54) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 7.45-ന് എൻ.എച്ച് 66-ൽ പറവൂർ കണ്ണൻകുളങ്ങരയാണ് സംഭവം. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമദ ബസിലെ ജീവനക്കാരനാണ് ഫസലുദീന്റെ മകൻ ഫർഹാനെ ആക്രമിച്ചത്. ബസിന് സൈഡ് കൊടുക്കാൻ വൈകിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന്, കാറിൽ ബസ് ഇടിപ്പിക്കുകയും കണ്ണാടി പൊട്ടുകയും ചെയ്തു.

ഇതിനിടെ ഫർഹാൻ മുന്നിൽ കാർ കൊണ്ടുവന്നിട്ട് ബസ് തടഞ്ഞു. തർക്കത്തിനിടെ ബസ് ജീവനക്കാരൻ കത്തിയെടുത്തു. കുത്തുന്നതു തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു. ഇത് കാറിലിരുന്ന് കണ്ട ഫസലുദീൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ ബസ് ജീവനക്കാർ വണ്ടിയെടുത്ത് കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

Tags

Below Post Ad