തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്താണ് മിന്നല്‍ ചുഴലി അനുഭവപ്പെട്ടത്. രണ്ട് വീടുകളുടെ വളപ്പിലാണ് ചുഴലി അനുഭവപ്പെട്ടത്. വീടിന്റെ മേല്‍ക്കൂര പറന്ന് അടുത്തുള്ള സ്‌കൂളിന്റെ വളപ്പിലെത്തി.
വീടിന്റെ വളപ്പില്‍ നിന്ന മരങ്ങള്‍ കാറ്റിന്റെ ശക്തിയില്‍ പിരിഞ്ഞ് ഒടിഞ്ഞ നിലയിലാണ്. വൈദ്യൂത പോസ്റ്റുകള്‍ക്കും കേടുപാടുണ്ട്. രാവിലെ 5.45 ഓടെയായിരുന്നു ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. 30 സെക്കന്റോളം കാറ്റ് നീണ്ടുനിന്നു.
കഴിഞ്ഞ ദിവസം അന്നമനട പ്രദേശത്തും മിന്നല്‍ ചുഴലി ഉണ്ടായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. വൈദ്യുത പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണിരുന്നു.
രണ്ടു മാസം മുന്‍പ് ചാലക്കുടി മേഖലയിലും ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ തൃശൂരിലെ വിവിധയിടങ്ങളില്‍ അഞ്ച് തവണ മിന്നല്‍ ചുഴലി അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.